ന്യൂദല്‍ഹി: യൂലിപ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗരേഖയില്‍ മാറ്റം വരുത്തില്ലെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) വ്യക്തമാക്കി. മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് എ.ആര്‍.ഡി.എ ചെയര്‍മാന്‍ ഹരി നാരായണന്‍ പറഞ്ഞു.
യൂലിപ് പദ്ധതികള്‍ ദീര്‍ഘകാല നിക്ഷേപങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.ആര്‍.ഡി.എ മാറ്റങ്ങള്‍ക്ക് നിര്‍ദേശിച്ചത്. നിക്ഷേപകരില്‍ നിന്ന് ആരംഭത്തില്‍ ഈടാക്കുന്ന ചാര്‍ജുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം നിക്ഷേപങ്ങള്‍ സൂക്ഷിച്ചിരിക്കേണ്ട കുറഞ്ഞ കാലാവധി നിലവിലെ മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. പെന്‍ഷന്‍ പദ്ധതികള്‍ക്ക് വര്‍ഷം ചുരുങ്ങിയത് 4.5 ശതമാനം നേട്ടം ഉറപ്പാക്കണമെന്നും ഐ.ആര്‍.ഡി.എ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ മാറ്റങ്ങള്‍ തങ്ങളുടെ ലാഭം കുത്തനെ കുറയ്ക്കുമെന്നാണ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രധാന ആശങ്ക. ചില കമ്പനികള്‍ മാറ്റങ്ങള്‍ നടപ്പാക്കാനുള്ള സമയ പരിധി കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഓഹരി വില്‍പ്പന വഴി മൂലധനസമാഹരണം നടത്തുന്ന നിബന്ധനകള്‍ വൈകാതെ പുറത്തിറക്കുമെന്ന് ഹരി നാരായണന്‍ വ്യക്തമാക്കി. ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച കമ്പനികളെ മാത്രമേ ഓഹരി വില്‍പ്പനക്ക് അനുവദിക്കുകയുള്ളൂവെന്ന അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍